Saturday, 7 January 2012

മണ്ണെണ്ണ കിട്ടാനില്ല; കാര്‍ഷിക വിളകള്‍ ഉണങ്ങിനശിക്കുന്നു

മാവൂര്‍: കാര്‍ഷികവിളകള്‍ നനയ്ക്കുന്നതിനുള്ള മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മണ്ണെണ്ണ ലഭിക്കാത്തതുമൂലം കര്‍ഷകര്‍ ദുരിതത്തിലായി. ഏക്കര്‍കണക്കിന് വാഴ, നെല്ല്, ചേന, ചേമ്പ്, മറ്റു പച്ചക്കറികള്‍ തുടങ്ങിയവയാണ് വെള്ളം കിട്ടാതെ ഉണങ്ങി നശിക്കുന്നത്.
ജില്ലയുടെ കിഴക്കന്‍ മേഖലയിലെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം, കൊടിയത്തൂര്‍, മുക്കം തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ വയലേലകളില്‍ ലക്ഷക്കണക്കിന് വാഴയും ഏക്കര്‍കണക്കിന് നെല്ലും കൃഷിചെയ്തിട്ടുണ്ട്. മണ്ണെണ്ണ മോട്ടോര്‍ ഉപയോഗിച്ച് കിണറുകളില്‍നിന്ന് വെള്ളം പമ്പ് ചെയ്താണ് വിളകള്‍ നനച്ചിരുന്നത്.
നനയ്ക്കാനാവശ്യമായ മണ്ണെണ്ണ കര്‍ഷകര്‍ക്ക് പെര്‍മിറ്റ് വഴി നല്കാറുണ്ട്. കൃഷിവകുപ്പുദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്യുന്നത്ര അളവില്‍ പൊതുവിതരണ വകുപ്പ് മേധാവികള്‍ അനുവദിക്കാറില്ലെങ്കിലും അത്യാവശ്യത്തിന് ലഭിക്കാറുണ്ടായിരുന്നു. തികയാതെ വരുന്നതാകട്ടെ പൊതുമാര്‍ക്കറ്റില്‍നിന്ന് കൊള്ളവില കൊടുത്തെങ്കിലും വാങ്ങിക്കുകയായിരുന്നു പതിവ്.
ഇത്തവണ കടുത്ത വെയില്‍ തുടങ്ങിയിട്ടും കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ചിട്ടില്ല. കൊള്ളവിലയ്ക്ക് വാങ്ങി ഉപയോഗിക്കാന്‍ മണ്ണെണ്ണ ലഭ്യവുമല്ല.
ഡിസംബര്‍ മുതല്‍ മെയ് വരെയാണ് കര്‍ഷകര്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കാറുള്ളത്. ഇതനുസരിച്ച് ഓരോ കര്‍ഷകന്റെ കൃഷിയുടെ അളവും ആവശ്യവും തിട്ടപ്പെടുത്തിയശേഷം കൃഷി വകുപ്പധികൃതര്‍ ജില്ലാ, താലൂക്ക് സപ്ലൈഓഫീസര്‍മാര്‍ക്ക് പെര്‍മിറ്റിനായി ശുപാര്‍ശ ചെയ്തു അയച്ചിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ കര്‍ഷകര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചില്ല.
റേഷന്‍ കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചതിനുനരസിച്ച് കേന്ദ്രത്തില്‍നിന്ന് മണ്ണെണ്ണയുടെ ക്വാട്ട വര്‍ധിപ്പിക്കാത്തതാണ് മണ്ണെണ്ണയുടെ ക്ഷാമത്തിന് കാരണമെന്ന് പറയുന്നു. ഏതാനും മാസങ്ങളായി പാചകത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റും പൊതുവിതരണ വകുപ്പ് അനുവദിക്കുന്നില്ല. നിലവിലുണ്ടായിരുന്ന പല പെര്‍മിറ്റുകളും മരവിപ്പിച്ചു വെച്ചിരിക്കുകയുമാണ്.
വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക് നേരത്തെ അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ അളവ് വൈദ്യുതീകരണത്തിനുശേഷം വെട്ടിക്കുറയ്ക്കാത്തതും മണ്ണെണ്ണയുടെ കുറവിന് കാരണമായിട്ടുണ്ട്. ഇത്തരക്കാരില്‍ ചിലരെങ്കിലും മണ്ണെണ്ണ ന്യായവിലയ്ക്ക് വാങ്ങിയെടുത്ത് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്ക് മറിച്ചുവില്ക്കുന്നുണ്ടത്രെ.