Tuesday, 28 February 2012

ഭരണ പ്രതിപക്ഷ തൊഴിലാളി പണിമുടക്ക് തുടങ്ങി

തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ചേര്‍ന്നുള്ള പണിമുടക്ക് തുടങ്ങി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പണിമുടക്ക് ഉണ്ട്. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ 11 കേന്ദ്ര തൊഴിലാളി യൂണിയനുകളാണ് പണിമുടക്കില്‍ ഒറ്റ കുടക്കീഴില്‍ അണിനിരക്കുന്നത്.
പണിമുടക്കില്‍നിന്ന് പിന്തിരിയണമെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെയും തൊഴില്‍മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെയുടെയും അഭ്യര്‍ഥന യൂണിയനുകള്‍ തള്ളി. ഐ.എന്‍.ടി.യു.സി. പ്രസിഡന്‍റ് ജി. സഞ്ജീവ റെഡ്ഡിയുമായി പ്രധാനമന്ത്രി അവസാനനിമിഷം നേരിട്ടുസംസാരിച്ചെങ്കിലും ഒന്നിച്ചെടുത്ത തീരുമാനത്തില്‍നിന്ന് ഏകപക്ഷീയമായി പിന്മാറാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാസങ്ങള്‍ക്കുമുമ്പേ പണിമുടക്കു നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ചര്‍ച്ചയോ പ്രശ്‌നപരിഹാര നീക്കങ്ങളോ ഉണ്ടായില്ലെന്ന് വിവിധ യൂണിയന്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
തൊഴില്‍നിയമങ്ങള്‍ നടപ്പാക്കുക, കരാര്‍ തൊഴിലാളി സമ്പ്രദായം അവസാനിപ്പിക്കുക, ദേശീയ മിനിമം വേജസ് നടപ്പാക്കുക, 2008-ല്‍ പാസാക്കിയ അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാനിയമം നടപ്പാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. സാമ്പത്തിക ഉദാരീകരണം നടപ്പാക്കിയശേഷം സംഘടിതമേഖലയില്‍ തൊഴിലാളികളുടെ എണ്ണം കുറയുകയും കരാര്‍ത്തൊഴിലാളികളുടെ എണ്ണം കൂടുകയും ചെയ്യുന്നു. 47 കോടി തൊഴിലാളികളില്‍ ആറു ശതമാനം മാത്രമേ സംഘടിതമേഖലയിലുള്ളൂ. 1990-ല്‍ എട്ടു ശതമാനം തൊഴിലാളികള്‍ ഈ മേഖലയിലുണ്ടായിരുന്നു. ഒരുവശത്ത് അസംഘടിതമേഖല വലുതാവുമ്പോള്‍, തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുകയോ തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ ലഭിക്കുകയോ ചെയ്യുന്നില്ലെന്ന് യൂണിയന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അസംഘടിത മേഖലയ്ക്കായി 2008-ല്‍ നിയമം പാസാക്കിയെങ്കിലും അവര്‍ക്കുള്ള സുരക്ഷാനിധിയിലേക്ക് കേന്ദ്രം ഫണ്ട് നീക്കിവെച്ചിട്ടില്ല. ചുരുങ്ങിയ പി.എഫ്. പെന്‍ഷന്‍ 3000 രൂപയാക്കണമെന്ന് മൂന്നുകൊല്ലമായി തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ അന്തിമതീരുമാനമാകുംവരെ ചുരുങ്ങിയ പെന്‍ഷന്‍ 1000 രൂപയാക്കണമെന്ന ആവശ്യം ഉയര്‍ന്നു. അതിനായി പെന്‍ഷന്‍ ഫണ്ടിലേക്ക് 480 കോടി രൂപ അനുവദിക്കണം. അതുപോലും സര്‍ക്കാര്‍ ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ലേബര്‍ കോണ്‍ഫറന്‍സ് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ഉപസമിതിയുടെ അധ്യക്ഷനും ബി.എം.എസ്. അഖിലേന്ത്യാ പ്രസിഡന്‍റുമായ അഡ്വ. സജി നാരായണന്‍ പറഞ്ഞു. രണ്ടുകൊല്ലത്തിനിടെ ഒരുതവണയാണ് ഐ.എല്‍.സി. യോഗം ചേര്‍ന്നത്. പ്രധാനമന്ത്രി അരമണിക്കൂര്‍ യോഗത്തില്‍ പ്രസംഗിച്ചതല്ലാതെ മറ്റു ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. രണ്ടുവര്‍ഷത്തിനിടയില്‍ സര്‍ക്കാര്‍ ഒരുചര്‍ച്ച പോലും നടത്തിയിട്ടില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൊവ്വാഴ്ചത്തെ പണിമുടക്കിനുശേഷം തൊഴിലാളി യൂണിയനുകള്‍ അടുത്തമാസം ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ ആലോചിക്കും.