Saturday, 2 June 2012

ടി.പി. യുടെ കൊലപാതകം അന്വേഷിക്കുന്നത് 'മുല്ലപ്പള്ളി ഇന്‍വെസ്റ്റിഗേഷന്‍ ടീം'- എം.വി. ജയരാജന്‍

മാവൂര്‍: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഇപ്പോള്‍ അന്വേഷിക്കുന്നത് 'മുല്ലപ്പള്ളി ഇന്‍വെസ്റ്റിഗേഷന്‍ ടീം' ആണെന്ന് സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ പറഞ്ഞു.
മാവൂരില്‍ നടന്ന കുന്ദമംഗലം ഏരിയാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പി. യുടെ കൊല നടന്ന് പതിനഞ്ച് മിനിറ്റ് കഴിയുന്നതിനുമുമ്പുതന്നെ കൊലയ്ക്കുപിന്നില്‍ സി.പി.എമ്മാണെന്ന് മുല്ലപ്പള്ളി ആരോപിച്ചത് ദുരൂഹമാണ്. മരണപ്പെടുന്നതിന്റെ നാലുദിവസംമുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ടി.പി. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളിയോട് പറഞ്ഞിരുന്നു. ടി.പി.യോടും കുടുംബത്തോടും ഇപ്പോള്‍ സഹതപിക്കുന്ന മുല്ലപ്പള്ളി എന്തുകൊണ്ട് ബോഡിഗാര്‍ഡിനെ കൊടുത്തില്ലെന്ന് ജയരാജന്‍ ചോദിച്ചു. മുല്ലപ്പള്ളിയുടെ അച്ഛന്‍ ഒഞ്ചിയം സഖാക്കളെ ഒറ്റുകൊടുത്ത ആളായിരുന്നു. അച്ഛന്റെ പാരമ്പര്യം അതേപടി മുറുകെ പിടിച്ചിരിക്കുകയാണ് മുല്ലപ്പള്ളിയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
ഏരിയാ സെക്രട്ടറി ടി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ., ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.പി. ബാലകൃഷ്ണന്‍നായര്‍, വി. ബാലകൃഷ്ണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
മാവൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.