Monday, 5 December 2011

അരിയും മണ്ണെണ്ണയും വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണം- റേഷന്‍ ഡീലേഴ്‌സ്

മാവൂര്‍: ഡിസംബര്‍ മുതല്‍ എ.പി.എല്‍.കാര്‍ഡുടമകള്‍ക്ക് രണ്ട് രൂപ നിരക്കില്‍ നല്കി വന്നിരുന്ന അരിയുടെ അളവ് എട്ട് കിലോയാക്കി കുറച്ച നടപടിയും വൈദ്യുതീകരിച്ച വീട്ടുടമയ്ക്ക് മണ്ണെണ്ണ ഒരു ലിറ്ററാക്കി കുറച്ച തീരുമാനവും പുനഃപരിശോധിക്കണമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് താലൂക്ക് സിറ്റി കമ്മിറ്റി അംഗങ്ങളുടെയും ഫര്‍ക്ക ഭാരവാഹികളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
താലൂക്കില്‍ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഒന്നരലക്ഷം കാര്‍ഡുകള്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് മാസത്തോളമായി എ.എ.വൈ. പദ്ധതി അരിയുടെ കമ്മീഷന്‍ ലഭിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാമെന്ന് പറഞ്ഞിരുന്നു. അതും നടപ്പായിട്ടില്ല.
യഥാര്‍ഥ അളവിലും തൂക്കത്തിലും റേഷന്‍ വ്യാപാരികള്‍ക്ക് മൊത്ത വ്യാപാരികളില്‍നിന്ന് റേഷന്‍സാധനങ്ങള്‍ ലഭിക്കുന്നില്ല. നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഒരു പരിഹാരവുമുണ്ടായിട്ടില്ല. റേഷന്‍സാധനങ്ങള്‍ തൂക്കിനല്‍കാന്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നിട്ടും അതൊന്നും ബന്ധപ്പെട്ടവര്‍ ഗൗനിക്കുന്നില്ല.
ഈ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭം ആരംഭിക്കും.
സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. കെ.പി. അഷറഫ്, ടി.കെ. അശോകന്‍, ടി.എം. അശോകന്‍, സ്‌നേഹപ്രഭ, എം.എ. നസീര്‍, എം.പി. സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.