Friday, 16 December 2011

കൂളിമാട് പമ്പ് ഹൗസ്: കര്‍മസമിതി ധര്‍ണ നടത്തി

കൂളിമാട്: ഒരു കോടിയോളം രൂപ മുടക്കി ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിലെ 12 വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്നത് കൂളിമാട് വാട്ടര്‍അതോറിറ്റി എന്‍.സി.പി.സി. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വെല്‍-കം-പമ്പ് ഹൗസ് കമ്മീഷന്‍ചെയ്ത് പമ്പിങ് ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കര്‍മസമിതി വാട്ടര്‍ അതോറിറ്റിയുടെ മലാപ്പറമ്പ് ഡിവിഷന്‍ കാര്യാലയത്തിന്നുമുമ്പില്‍ ധര്‍ണ നടത്തി.
സി. മോയിന്‍ കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പദ്ധതിക്കായി 2005ല്‍ തുടങ്ങിയ പ്രവൃത്തി 2010ല്‍പൂര്‍ത്തിയായി. ഇതിനിടെ ഇക്കഴിഞ്ഞ ജൂണില്‍ പമ്പ് ഹൗസ് 15 മീറ്റര്‍ കരഭാഗം ഇടിഞ്ഞു പുഴയിലേക്ക് ചെരിയുകയായിരുന്നു. വാട്ടര്‍ അതോറിറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കിയിരുന്നെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നടപടിയായില്ല
അഞ്ചോ ആറോ ലക്ഷം രൂപ മുടക്കിയാല്‍ പമ്പ് ഹൗസ് നവീകരിച്ച് ഈ പ്രദേശങ്ങളിലെ പതിനായിരങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍മസമിതി ചെയര്‍മാന്‍ വാവാട്ട് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം. എ. റസാഖ്, അഹമ്മദ് കുട്ടി അരയങ്കോട്, വാര്‍ഡംഗം ഇ.പി. വല്‍സല എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി കെ.എ. ഖാദര്‍ സ്വാഗതവും കണ്‍വീനര്‍ എന്‍.എം. ഹുസൈന്‍ നന്ദിയും പറഞ്ഞു.
വി. അബ്ദുല്‍ മജീദ്, ഇ.കെ. മൊയ്തീന്‍ ഹാജി, ബഷീര്‍ ബാബു, ഉമ്മര്‍ വെള്ളലശ്ശേരി, ആസാദ് അരയങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.