Tuesday, 27 December 2011

തെങ്ങിലക്കടവിലെ അപകടം: 'സേവന' ഓട്ടോ ഇനി വരില്ല

തെങ്ങിലക്കടവ: ഏതു പാതിരാസമയത്ത് വിളിച്ചാലും തെങ്ങിലക്കടവില്‍ സേവന ഓട്ടോ  സഹായത്തിനെത്തുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാര്‍ക്കൊന്നും ഓട്ടോയുടെ ഉടമ അനില്‍കുമാറിനെയും സേവന സന്നദ്ധനെന്നപേരിലെ ഓര്‍ക്കാന്‍ കഴിയൂ. നാട്ടിലും അയല്‍പക്കത്തുമുണ്ടാകുന്ന എല്ലാതരം സുഖ ദുഃഖങ്ങളിലും അനില്‍കുമാറും സജീവ പങ്കാളിയായിരുന്നു.
തിങ്കളാഴ്ച തെങ്ങിലക്കടവിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആംബിലേരി കുണ്ട്യോട്ട് അനില്‍കുമാര്‍ വീടിനടുത്ത കല്യാണ വീട്ടില്‍ സജീവമായിരിക്കുമ്പോഴാണ് മെഡിക്കല്‍ കോളജില്‍നിന്നു  ഓര്‍ഡര്‍വന്നത്.
രാവിലെ മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍  നാട്ടുകാരിയായ കരികാതൊടി പഴുക്കയെ ഓട്ടോയില്‍ കൊണ്ടുവിട്ടതായിരുന്നു. ഇവര്‍ക്ക് തിരിച്ചുപോരാനായിരുന്നു വിളി. കല്യാണവീടില്‍ ഉച്ചയൂണ് വിളിമ്പുന്നുണ്ടായിരുന്നെങ്കിലും രോഗിയായ പഴുക്കയെയും ബന്ധുക്കളെയും തിരിച്ചുകൊണ്ടുവരാന്‍ തന്നെ തീരുമാനിച്ചെങ്കിലും ഉച്ചയൂണ് വഴിമാറിയത് മരണത്തിന്‍െറ പിടിയിലേക്കായിരുന്നു.
അപകടത്തില്‍ മരിച്ച പഴുക്കയാകട്ടെ നാലുമാസം മുമ്പ് ഏക മകളുടെ മരണത്തോടെ തലച്ചോറിന് ആഘാതമുണ്ടായി  ചികില്‍സയിലായിരുന്നു. മകള്‍ തങ്ക ഭര്‍തൃവീടായ ചെലവൂരിലേക്കുള്ള യാത്രക്കിടെ കുന്ദമംഗലം പോസ്റ്റോഫിസിനു മുന്നില്‍ യാത്ര ചെയ്ത ബസ് തന്നെ കയറി ദാരുണമായി മരിക്കുകയായിരുന്നു. തെങ്ങിലക്കടവിലെ അപകടത്തിലാകട്ടെ പഴുക്കയുടെ ജീവന്‍ നഷ്ടപ്പെട്ടതിനു പുറമെ ഒരു മകനും രണ്ട് മരുമക്കള്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.