Tuesday, 27 December 2011

ക്ഷേത്ര മോചനത്തിനായി നവോത്ഥാനയാത്ര നടത്തി

കൂളിമാട്: പാഴൂര്‍ മഠത്തുംപാറ മഹാശിവക്ഷേത്രത്തിലേക്ക് വഴി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭക്തജനങ്ങള്‍ കൂളിമാട് ജല അതോറിറ്റി കവാടത്തിലേക്ക് നവോത്ഥാന യാത്ര നടത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മഠത്തുംപാറ ക്ഷേത്രവിമോചന സമിതിയുടെ നേതൃത്വത്തിലായിരുന്നു മോചനയാത്ര.
ജലഅതോറിറ്റി കവാടത്തില്‍ പോലീസ് ഇവരെ തടഞ്ഞു.തുടര്‍ന്ന് അതോറിറ്റി കവാടത്തിനു മുമ്പില്‍ നേരത്തേ നിര്‍മിച്ചിരുന്ന ക്ഷേത്ര മാതൃകയ്ക്കുമുമ്പില്‍ കുത്തിയിരുന്നു നാമസ്‌തോത്രങ്ങള്‍ ഉരുവിട്ടു. താത്തൂര്‍പൊയില്‍ വിഷ്ണുക്ഷേത്രത്തില്‍ നിന്ന് താലപ്പൊലിയുമായി വന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരും സമരത്തില്‍ പങ്കുകൊണ്ടു.
ക്ഷേത്ര മോചന സമിതി നേതാക്കളായ കെ.വി. കൃഷ്ണന്‍കുട്ടി, മനോജ്കുമാര്‍, പി. ചന്ദ്രന്‍, രക്ഷാധികാരി പി. രാമന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്കി.