Monday, 2 January 2012

ജലവിതരണം രണ്ടുദിവസംകൂടി ഭാഗികം ചോര്‍ച്ചയടയ്ക്കല്‍ കീറാമുട്ടിയായി; എച്ച്.ഡി.പി.ഇ. പൈപ്പിന് വീണ്ടും ചോര്‍ച്ച

തെങ്ങിലക്കടവ്: നഗരത്തിലേക്കുള്ള ജലവിതരണ പൈപ്പിന് തെങ്ങിലക്കടവ് പാലത്തിന് സമീപത്തുണ്ടായ ചോര്‍ച്ച അടയ്ക്കുന്ന ജോലി ജലഅതോറിറ്റി അധികൃതര്‍ക്ക് കീറാമുട്ടിയായി. വിദഗ്ധര്‍ ചോര്‍ച്ച അടച്ച ഭാഗത്ത് പുതിയതായി വിള്ളല്‍ ഉണ്ടായതാണ് പുതിയ തലവേദനയായത്.
പ്രാദേശിക ഫിറ്റര്‍മാര്‍ ശനിയാഴ്ച രാത്രിയോടെ വിദഗ്ധര്‍ ഒട്ടിച്ച എച്ച്.ഡി.പി.ഇ. പൈപ്പ്, കാസ്റ്റ് അയേണ്‍ പൈപ്പ്‌ലൈനിന്റെ ജോയന്റുമായി ഘടിപ്പിച്ചിരുന്നു. പരിശോധനാ പമ്പിങ് നടത്തിയപ്പോള്‍ ശനിയാഴ്ച രാത്രി പത്തുമണിയോടെ ഇവിടെ വെച്ചിരുന്ന പാക്കിങുകള്‍ പുറത്തേക്ക് തള്ളിപ്പോയി. തുടര്‍ന്ന് കൂളിമാടുനിന്നുള്ള പമ്പിങ് വീണ്ടും നിര്‍ത്തിവെച്ചു. ഞായറാഴ്ച കാലത്ത് മുതല്‍ പ്രാദേശിക ഫിറ്റര്‍മാര്‍ അതോറിറ്റി എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ കഠിനപ്രയത്‌നം നടത്തി ജോയന്റിലെ ചോര്‍ച്ച അടച്ചു. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ വീണ്ടും പമ്പിങ് തുടങ്ങി. പരിശോധിച്ചപ്പോഴാണ് വിദഗ്ധര്‍ ഇലക്‌ട്രോഫ്യൂഷന്‍ ജോയന്റ് മുഖേന ഒട്ടിച്ച ഭാഗത്ത് പൈപ്പിന് വിള്ളല്‍ കണ്ടത്. ഇതേത്തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടരയോടെ പമ്പിങ് വീണ്ടും നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഈ ഭാഗം ഇനി മറുഭാഗത്തെപ്പോലെ കോളര്‍ ഘടിപ്പിച്ച് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നത്. ഇവിടെ എച്ച്.ഡി.പി.ഇ. പൈപ്പിന് കോളര്‍ ഇടേണ്ടിവന്നാല്‍ പ്രത്യേകമായി ഓര്‍ഡര്‍ ചെയ്തുതയ്യാറാക്കിയെടുക്കണം. കരുതലായി ഓര്‍ഡര്‍ ചെയ്തിരുന്ന ഒരു കോളര്‍ തിങ്കളാഴ്ച ഉച്ചയോടെ കൊണ്ടുവന്ന് പുതുതായി വിള്ളലുണ്ടായ ഭാഗത്ത് ഘടിപ്പിക്കാനാണ് തീരുമാനം. സില്‍ക്കിനെയാണ് ഈ കോളര്‍ നിര്‍മിക്കാനായി ഏല്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്നു ദിവസമായി രാപകല്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഫിറ്റര്‍മാരും പൈപ്പ് നന്നാക്കുന്ന ജോലിയിലാണ്. ജോലിക്കാര്‍ അവശരായതോടെ ഞായറാഴ്ച രാത്രിയിലെ അറ്റകുറ്റപ്പണി നിര്‍ത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് സില്‍ക്കില്‍നിന്ന് കോളര്‍ വന്നശേഷമേ ഇനി ജോലി നടക്കൂ എന്ന തീരുമാനത്തില്‍ അതോറിറ്റി എന്‍ജിനീയര്‍മാരും തിരിച്ചുപോയി.
അതിനിടെ പുഴയിലൂടെ നാല്പത് വര്‍ഷം മുമ്പ് സ്ഥാപിച്ചിട്ടുള്ള പ്രിമോപൈപ്പ് വഴി പതിനെട്ട് എം.എല്‍.സി. പമ്പിങ് സ്റ്റേഷനില്‍നിന്നുള്ള വെള്ളം തിരിച്ചുവിടാനുള്ള ആലോചന അതോറിറ്റി എന്‍ജിനീയര്‍മാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.