Saturday, 3 November 2012

ഊര്‍ക്കടവില്‍ യാത്രാബോട്ട് തകര്‍ന്ന് ചിന്നിച്ചിതറി; ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഊര്‍ക്കടവ: ചാലിയാറിലെ ഊര്‍ക്കടവില്‍ യാത്രാബോട്ട്തകര്‍ന്ന് ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപമാണ് സംഭവം. മമ്പാട്ടുനിന്ന് ചാലിയത്തേക്ക് പോവുകയായിരുന്ന ‘സിംനാ ഫാത്തിമ’ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. യാത്രാമധ്യേ ഊര്‍ക്കടവ് പാലത്തിന്‍െറ ആദ്യ ഷട്ടര്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ച ഉടനെ ബോട്ടിന്‍െറ രണ്ട് എന്‍ജിനുകളും ഓഫായതായി ജീവനക്കാര്‍ പറഞ്ഞു. ആക്സിലേറ്ററിന്‍െറ സ്ക്രൂ തെറിച്ചുവീണതാണ് എന്‍ജിന്‍ ഓഫാവാന്‍ നിമിത്തമായത്. ഷട്ടര്‍ തുറന്ന പാടേ ഇരച്ചുകയറിയ വെള്ളത്തില്‍പ്പെട്ട ബോട്ട് നിയന്ത്രണം തെറ്റി കീഴ്മേല്‍ ആടിയുലയുകയും വന്‍ ശബ്ദത്തോടെ പൊട്ടിത്തകരുകയുമായിരുന്നു.
വെള്ളത്തില്‍ മുങ്ങിത്താണ ബോട്ട് ജീവനക്കാരായ സലീം, ഷംസുദ്ദീന്‍, അലവി, മോന്‍സി എന്നിവരെ ആറ്റക്കോയ തങ്ങള്‍, മാനു, മുജീബ്, റിയാസ് തുടങ്ങിയവരെത്തി രക്ഷപ്പെടുത്തുകയായിരുന്നു. മോന്‍സി ഒഴിച്ചുള്ളവര്‍ പരിക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു. മോന്‍സിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മമ്പാട് വീമ്പുങ്ങല്‍ ഓടായിക്കല്‍ കടത്തുബോട്ടായി കൊണ്ടുവന്ന ‘സിംനാ ഫാത്തിമ’യെ വെള്ളം കുറഞ്ഞത് കാരണം തിരികെ ചാലിയത്തേക്ക് കൊണ്ടുപോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്‍െറ ഭാഗങ്ങള്‍ കവണകല്ല് പാലത്തിന് താഴെ ചാലിയാറില്‍ പലയിടത്തായി ഒഴുകിപ്പോയി. ജീവനക്കാരുടെ മൊബൈല്‍ഫോണുകള്‍, പണം അടങ്ങിയ പഴ്സ്, തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ വെള്ളത്തില്‍ നഷ്ടപ്പെട്ടു.