Sunday, 9 December 2012

ഊര്‍ക്കടവില്‍ മണല്‍ത്തൊഴിലാളികള്‍ ഏറ്റുമുട്ടി; 10 പേര്‍ക്ക് പരിക്ക്

ഊര്‍ക്കടവ്: മണല്‍ കയറ്റിക്കൊണ്ടുപോകാനെത്തിയ രണ്ടു വിഭാഗം തൊഴിലാളികള്‍ ഊര്‍ക്കടവില്‍ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് പത്തോളം പേര്‍ക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ഊര്‍ക്കടവ് സ്വദേശികളായ അഫ്‌സല്‍ സി.കെ. (22), ഷെരീഫ് എം. (24), റജീബ് ടി. (21), ഉസ്മാന്‍കോയ (33), അലി അഷ്‌റഫ് വി. (22), അലവി ടി. എന്നിവരാണ് കോഴിക്കോട് ബീച്ച് ആസ്​പത്രിയിലുള്ളത്. ചെറൂപ്പ നിവാസികളായ എം. കൃഷ്ണദാസ് (42), ആര്‍. സജീവ് (38), യു.എ. ഗഫൂര്‍ (30), എന്‍.കെ. കോയസ്സന്‍ (59) എന്നിവരെ മെഡിക്കല്‍കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച കാലത്ത് ആറരയോടെയാണ് ഏറ്റുമുട്ടല്‍. ഊഴസമ്പ്രദായത്തിനെതിരെയുള്ള കോടതി വിധിയുടെയും കളക്ടറുടെ ഉത്തരവിന്റെയും വെളിച്ചത്തില്‍ ഏതാനും ലോറികള്‍ കടവില്‍ മണല്‍ കയറ്റാനെത്തി. ഊഴ സമ്പ്രദായത്തില്‍ മണല്‍ കയറ്റി വരുന്ന വണ്ടികള്‍ മറുഭാഗത്തും പാര്‍ക്ക് ചെയ്തിരുന്നു. കടവ് റൈറ്റര്‍ പാതാര്‍ തുറന്നപ്പോഴാണ് വണ്ടിയിറക്കുന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായത്.
മണല്‍ പാസും തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന ഉപഭോക്താവിന്റെ വണ്ടിയെ ഊഴ സമ്പ്രദായത്തില്‍ പാര്‍ക്കുചെയ്ത വണ്ടിക്കാര്‍ തടഞ്ഞു. ഇതോടെ ഉണ്ടായ വാക്കേറ്റം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാവൂര്‍ എസ്.ഐ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
അതിനിടെ മണല്‍ വണ്ടിയുമായെത്തിയവര്‍ യഥാര്‍ഥ ഉപഭോക്താവല്ലെന്നും വാഴക്കാട് പഞ്ചായത്തില്‍ പാതാറില്‍ മണലെടുക്കുന്നവരാണെന്നും ആരോപിച്ച് ഊഴവണ്ടി തൊഴിലാളികള്‍ ബഹളംവെച്ചു. സംഘര്‍ഷം മൂര്‍ച്ഛിക്കുമെന്നായപ്പോള്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. മെഡിക്കല്‍കോളേജ്, കുന്ദമംഗലം പോലീസ് സ്റ്റേഷനുകളില്‍നിന്ന് എ.എസ്.ഐ. സുധാകരന്‍, പ്രിന്‍സിപ്പല്‍ എസ്.ഐ. റോയിയുടെ നേതൃത്വത്തിലുള്ള പോലീസും കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള പോലീസ് വ്യൂഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തു.
പിന്നീട് ഇരുവിഭാഗം തൊഴിലാളികളുമായി പഞ്ചായത്ത് പ്രസിഡന്റ് സി. സുരേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാങ്ങാട്ട് അബ്ദുറസാഖ്, മാവൂര്‍ എസ്.ഐ. കൃഷ്ണന്‍കുട്ടി എന്നിവര്‍ ചര്‍ച്ച നടത്തി. ഞായറാഴ്ച കാലത്ത് മാവൂര്‍ പോലീസ്‌സ്റ്റേഷനില്‍ പ്രശ്‌നം സംബന്ധിച്ച് ഇരുകൂട്ടരുമായും ചര്‍ച്ച നടത്താമെന്ന ധാരണയില്‍ ഇരുവിഭാഗക്കാരെയും പിരിച്ചുവിടുകയായിരുന്നു.
ഡിസംബര്‍ മൂന്നു മുതല്‍ ഊഴസമ്പ്രദായ തര്‍ക്കത്തെത്തുടര്‍ന്ന് ഊര്‍ക്കടവ് പാതാറില്‍ മണല്‍നീക്കം നിലച്ചിരുന്നു. തര്‍ക്കത്തിലേര്‍പ്പെട്ടവരുമായി കഴിഞ്ഞദിവസം പഞ്ചായത്തധികൃതര്‍ അനുനരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. എന്നാല്‍, വെള്ളിയാഴ്ച പതിവുപോലെ പാതാര്‍ തുറന്ന് മണല്‍ വിതരണം നടത്തി. ഉപഭോക്താക്കളാരും സ്വന്തം വണ്ടിയുമായെത്താതിരുന്നതിനാല്‍ ഊഴ സമ്പ്രദായ വണ്ടികള്‍ മണല്‍ കയറ്റിക്കൊണ്ടുപോയി.