Friday, 9 November 2012

ഗ്രാനൈറ്റ് തട്ടിപ്പ്: അന്വേഷണം നിലച്ചു; കോടികള്‍ തട്ടിയവര്‍ വിലസുന്നു

മാവൂര്‍: നെറ്റ്വര്‍ക് മാര്‍ക്കറ്റിങ് കമ്പനികളുടെ തട്ടിപ്പുകള്‍ക്കെതിരെ അടുത്തകാലത്തായി തകൃതിയായ അന്വേഷണവും നടപടികളും നടക്കുമ്പോള്‍ ഗ്രാനൈറ്റ് ബിസിനസിനുവേണ്ടി കോടികള്‍ പിരിച്ചെടുത്ത് മുങ്ങിയവര്‍ക്കെതിരെ ഒരന്വേഷണവുമില്ല. 10 വര്‍ഷംമുമ്പ് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡിപ്ളോമാറ്റ് ഗ്രാനൈറ്റ് എക്സ്പോട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് മാവൂരിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കോടികള്‍ പിരിച്ചെടുത്ത് നിക്ഷേപകരെ വഞ്ചിച്ചത്.
ആദ്യഘട്ടത്തില്‍ ഏജന്‍റുമാരായി പ്രവര്‍ത്തിച്ച ചില അധ്യാപകര്‍ അവരുടെ അടുത്ത ബന്ധുക്കളെയാണ് ബിസിനസില്‍ പങ്കാളിയാക്കിയത്. ശേഷം ഇവരിലൂടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. നിക്ഷേപിച്ച തുകയുടെ 60 ശതമാനം ലാഭവിഹിതമായി ഒരു വര്‍ഷത്തിനുള്ളില്‍ മാസ ഗഡുക്കളായി വീട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. 50,000 മുതല്‍ 10ലക്ഷം രൂപ വരെ നിക്ഷേപം നല്‍കിയവരുണ്ട്. മാവൂര്‍ ഗ്രാസിം ഫാക്ടറി അടച്ചുപൂട്ടിയപ്പോള്‍ നഷ്ടപരിഹാരമായി കിട്ടിയ മുഴുവന്‍ പണം നിക്ഷേപിച്ചവരും മക്കളുടെ വിവാഹത്തിന് സ്വരൂപിച്ച സ്വര്‍ണം വിറ്റ് നല്‍കിയവരുമടക്കം മാവൂരില്‍ മാത്രം 50ഓളം പേര്‍ പണം നല്‍കിയിരുന്നു.
ഇങ്ങനെ നല്‍കുന്ന തുകക്ക് 50 രൂപയുടെ മുദ്രപ്പത്രവും ഗ്രാനൈറ്റ് കമ്പനിയുടെ പേരിലുള്ള രശീതും മാത്രമാണ് രേഖയായി നല്‍കിയത്. ആദ്യത്തെ അഞ്ചു മാസത്തോളം ലാഭവിഹിതം കൃത്യമായി കമ്പനിയുടെ മാവൂരിലെ പ്രതിനിധിയുടെ വീട്ടില്‍നിന്ന് നിക്ഷേപകര്‍ക്ക് നല്‍കി. ശേഷം ഒരു രൂപ പോലും കിട്ടിയില്ലെന്നാണ് നിക്ഷേപകര്‍ പറയുന്നത്.
പണം നഷ്ടപ്പെട്ട 50ഓളം പേരുടെ പരാതിപ്രകാരം മാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ആരെയും കസ്റ്റഡിയിലെടുക്കാനായില്ല. അന്നത്തെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിക്ഷേപകര്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തില്‍ അന്നത്തെ നോര്‍ത് അസിസ്റ്റന്‍റ് കമീഷണര്‍ സഖറിയയുടെ നേതൃത്വത്തില്‍ വീണ്ടും അന്വേഷണം തുടങ്ങിയെങ്കിലും എവിടെയുമെത്തിയില്ല.
മാസങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രി മാവൂരിലെത്തിയപ്പോള്‍ നിക്ഷേപകരുടെ നേതൃത്വത്തില്‍ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, മറുപടി പോലും ഇതുവരെ കിട്ടിയിട്ടില്ല.
എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട നിക്ഷേപകര്‍ ഇനിയെന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ്.